Tuesday, October 4, 2011

പുതിയ കാല്‍മുട്ടും ഇടുപ്പും വളര്‍ത്താന്‍ കുത്തിവെപ്പ് വരുന്നു

ലണ്ടന്‍: സന്ധിവേദന മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. കാല്‍മുട്ടോ ഇടുപ്പെല്ളോ മാറ്റിവെക്കാതെ തന്നെ സന്ധിവാതം പൂര്‍ണമായും ഭേദമാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സന്ധിയുടെ സ്ഥാനത്ത് പുതിയതിനെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് ചികിത്സ.പുതിയ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ജീവകങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയാണ് കുത്തിവെക്കുന്നത് .  ന്യൂ കാസില്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ആന്‍ഡ്രൂ മക്കാസ്കിയുടെ നേതൃത്വത്തിലായിരുന്നു പഠനം.  എല്ലുകളുടെ തേയ്മാനമാണ് സന്ധിവാതത്തിന് കാരണമാവുന്നത്. വേദനസംഹാരികളോ ഫിസിയോ തെറപ്പിയോ വഴി രോഗത്തില്‍ നിന്ന് താല്‍ക്കാലികാശ്വാസം നേടുകയാണ് രോഗികള്‍ സാധാരണ ചെയ്യാറ്. സന്ധിമാറ്റിവെക്കലിന് ചിലര്‍ വിധേയരാവാറുണ്ടെങ്കിലും ഈ സങ്കീര്‍ണ ചികിത്സാ രീതി പലപ്പോഴും വിജയിക്കാറില്ല. അഞ്ചു വര്‍ഷത്തിനകം പുതിയ ചികിത്സാ രീതി നടപ്പാക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. 
Published on Tue, 10/04/2011 - 22:07
(madhyamam)




Sunday, March 20, 2011

ഒറ്റക്കണ്ണും വായുമായി അല്‍ഭുത ശിശു


മുംബൈ: വ്യാഴാഴ്ച രാവിലെ ജെ.ജെ.ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ തീയേറ്ററിലെ ഡോക്ടര്‍മാര്‍അല്‍ഭുതംകൊണ്ട് വാ പൊളിച്ചു. മൂക്കില്ലാതെയും പരമശിവന്റെ തൃക്കണ്ണിനെ ഓര്‍മ്മപ്പെടുത്തുന്ന ഒറ്റക്കണ്ണുമായി ജനിച്ച കുഞ്ഞിനെ എന്തുചെയ്യണമെന്നറിയാതെ അവര്‍ വിഷമിച്ചു. ഒരു ദിവസം വരെ ആ കുഞ്ഞിന്റെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ കുട്ടി മരണപ്പെടുകയും ചെയ്തു. കുട്ടിക്ക് സൈക്കോപ്ലിയ എന്ന രോഗമായിരുന്നുവെന്ന്‌ ജെ.ജെ.ഹോസ്പിറ്റല്‍ ഗൈനക്കോളജി പ്രൊഫ. ഡോ. അശോക് ആനന്ദ് അറിയിച്ചു.


Friday, August 6, 2010

ആയിഷയുടെ ആദ്യ അഭിമുഖം പുറത്തുവന്നു.

കാബൂള്‍: അഫ്ഗാന്‍ ദുരവസ്ഥയുടെ പ്രതീകമായി ടൈം മാഗസിന്‍ കവര്‍ചിത്രമാക്കിയ അയിഷയെന്ന അഫ്ഗാന്‍ പെണ്‍കുട്ടിയുടെ വിശദ അഭിമുഖം പുറത്തുവന്നു. ആയിഷ എന്ന പേരിനപ്പുറം കൂടുതലൊന്നും പുറത്തറിയാതിരുന്ന പെണ്‍കുട്ടിയെ 'ന്യൂയോര്‍ക് ടൈംസ്' ലേഖകന്‍ റോഡ് നോര്‍ദ്‌ലാന്റാണ് അഫ്ഗാനിലെ വനിതാ പുനരധിവാസകേന്ദ്രത്തില്‍ കണ്ടെത്തിയത്. തന്റെ കവര്‍ ചിത്രവുമായി ബന്ധപ്പെട്ട് ലോകത്ത് വാദപ്രതിവാദങ്ങള്‍ നടക്കുന്നതറിയാതെ പെണ്‍കുട്ടി ചികില്‍സക്കായി യു.എസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് അഭിമുഖത്തിന് തയാറായത്. 


അഫ്ഗാന്‍ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'വിമന്‍ ഫോര്‍ അഫ്ഗാന്‍ വിമന്‍' എന്ന സന്നദ്ധ സംഘടന കാബൂളിനടുത്ത് നടത്തുന്ന രഹസ്യസങ്കേതത്തിലാണ് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 10 മാസമായി ഇവിടെ കഴിയുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ചികില്‍സയിലൂടെ, തന്റെ മൂക്കും ചെവികളും പഴയ സ്ഥിതിയിലാവണമെന്ന പ്രാര്‍ഥനയേ തനിക്കുള്ളൂ എന്നും അവള്‍ പറഞ്ഞു. ഉറുസ്ഗാന്‍ പ്രവിശ്യയിലെ സാധാരണ കുടുംബാംഗമാണ് താനെന്ന് പെണ്‍കുട്ടി പറഞ്ഞു. ആയിഷ എന്നാണ്  പേര്. അമ്മാവന്‍ ഒരാളെ യാദൃച്ഛികമായി വധിച്ചതിനെതുടര്‍ന്നാണ് കഷ്ടകാലം തുടങ്ങുന്നത്. ദയാധനം നല്‍കാത്തതിനെ തുടര്‍ന്ന്   തന്നെയും അനിയത്തിയെയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറി. പ്രദേശത്തെ താലിബാന്‍ നേതാവിന്റെ വീടായിരുന്നു അത്. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഗോത്രരീതിയാണത്. അന്ന് 12 വയസ്സായിരുന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ താലിബാന്‍ നേതാവ് തന്നെ വിവാഹം ചെയ്തു. ഏറെക്കാലവും ഒളിവിലായിരുന്നു. ഭര്‍തൃവീട്ടുകാര്‍ അടിമയെപ്പോലെയാണ് തന്നോടും അനിയത്തിയോടും പെരുമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു. 


പീഡനം സഹിക്കവയ്യാതെ രക്ഷപ്പെട്ടെങ്കിലും കഴിഞ്ഞ വര്‍ഷം കാന്തഹാര്‍ പ്രവിശ്യയില്‍ വെച്ച് ഭര്‍ത്താവ് പിടികൂടി ഉറുസ്ഗാനില്‍ കൊണ്ടുവന്നു. അവിടെവെച്ചാണ് ഇരുചെവികളും മൂക്കും അരിഞ്ഞത്. രക്തത്തില്‍ കുളിച്ച തന്നെ ആരോ രക്ഷപ്പെടുത്തി. യു.എസ് സന്നദ്ധ പ്രവര്‍ത്തകരാണ് പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. ചികില്‍സക്കു ശേഷമാണ് മാനസികാരോഗ്യം തിരിച്ചുകിട്ടിയത്. 'ടൈം' പ്രവര്‍ത്തകരുടെ താല്‍പര്യപ്രകാരമാണ് യു.എസിലെ സന്നദ്ധ സംഘടനയുടെ സഹായത്തോടെ ശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്. 14മാസം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് അമേരിക്കയിലേക്ക് തിരിച്ചത്. 10 വയസ്സുകാരി അനുജത്തിയുടെ കാര്യമോര്‍ത്താണ് ഭയമെന്ന് ആയിഷ പറഞ്ഞു. 'അവളിപ്പോഴും അവരുടെ വീട്ടിലാണ്. അവര്‍ എല്ലാ വെറുപ്പും അവളില്‍ തീര്‍ക്കും. എന്റെ കുടുംബത്തിലെ മറ്റൊരു പെണ്‍കുട്ടിയെ പകരം ആവശ്യപ്പെടാനും സാധ്യതയുണ്ട് - അവള്‍ പറയുന്നു. 

Tuesday, July 27, 2010

മാതൃ സ്നേഹം മക്കളുടെ സമ്മര്‍ദമകറ്റുമെന്ന്


Tuesday, July 27, 2010
ലണ്ടന്‍: അമ്മയുടെ ലാളന മക്കളെ വഷളാക്കുമെന്ന് ഭയക്കുന്നുണ്ടോ? എങ്കില്‍ ഇതാ പുതിയ വിവരം. ഭാവിയില്‍ മക്കളുടെ ജീവിതത്തിലുണ്ടാവുന്ന സമ്മര്‍ദങ്ങളെ ലഘൂകരിക്കാന്‍ അമ്മമാരുടെ സ്‌നേഹ ലാളനകള്‍ സഹായകമാവുമെന്ന് പഠനം. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാതൃസ്‌നേഹത്തിന്റെ നല്ലൊരളവ് കിട്ടിയ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നവരാണെന്നും കണ്ടെത്തി.

സാമൂഹിക ബന്ധങ്ങളില്‍ മികവു പുലര്‍ത്തുന്നവരും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നവരുമാണ് ഇവര്‍. ലണ്ടനിലെ ഡെയിലി മെയില്‍ ആണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് സര്‍വകലാശാലയിലെ ഡോക്ടര്‍ ജോവന്ന മസേല്‍കോയുടെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്.

എട്ടു മാസം പ്രായമുള്ള 482 കുട്ടികളെയാണ് അവര്‍ ഇതിനായി തിരഞ്ഞെടുത്തത്. അമ്മമാരൊത്തുള്ള അവരുടെ ശൈശവാവസ്ഥയും അതിനുശേഷമുള്ള ബാല്യവും കൗമാരവും തുടര്‍ച്ചയായി നിരീക്ഷിച്ചു. അമ്മയുടെ ലാളനയെ ദുര്‍ബലം, അതിരുകവിഞ്ഞത് എന്നിങ്ങനെ രണ്ട് പട്ടികകളിലായി വര്‍ഗീകരിച്ചാണ് പഠന വിധേയമാക്കിയത്. ഉത്കണ്ഠ,ശത്രുത, വിഷാദം തുടങ്ങിയ വികാരങ്ങള്‍ കൂടുതല്‍ സ്‌നേഹം ലഭിച്ചവരില്‍ കുറഞ്ഞ അളവിലാണെന്നും കണ്ടെത്തി.

Tuesday, July 20, 2010

ചെന്നൈയില്‍ മലയാളി ബാലനെ പിതാവിന്റെ കാമുകി കൊന്ന് പെട്ടിയിലടച്ച് അഴുക്കുചാലില്‍ തള്ളി


Wednesday, July 21, 2010
ചെന്നൈ: നാലു വയസ്സുള്ള മലയാളി ബാലനെ കൊന്ന് സൂട്ട്‌കേസിലാക്കി 300 കിലോമീറ്റര്‍ അകലെ അഴുക്കുചാലില്‍ തള്ളിയ തമിഴ്‌നാട്ടുകാരി അറസ്റ്റിലായി. ചെന്നൈ ത്യാഗരാജനഗറിലെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ ഈരാറ്റുപേട്ട പൂഞ്ഞാര്‍ സ്വദേശി ജയകുമാറിന്റെയും ഭാര്യ ആനന്ദലക്ഷ്മിയുടെയും മൂത്ത മകന്‍ ആദിത്യയാണ് കൊല്ലപ്പെട്ടത്. ജയകുമാറിന്റെ ഓഫിസിലെ ജീവനക്കാരി വെല്ലൂര്‍ ആരണി സ്വദേശിനി പൂവരശി(30) ആണ് കൊല നടത്തിയതെന്നും പ്രതി കുറ്റം സമ്മതിച്ചതായും  പൊലീസ് അറിയിച്ചു. പൂവരശിയുടെ വിവാഹാഭ്യര്‍ഥന കാമുകനായ ജയകുമാര്‍ നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലക്കു കാരണം.

സ്‌കൂള്‍ അവധിയായതിനാല്‍ ശനിയാഴ്ച ജയകുമാറിനൊപ്പം ഓഫിസിലെത്തിയ ആദിത്യയെ തന്റെ ഹോസ്റ്റല്‍ വാര്‍ഷികാഘോഷം കാണിക്കാമെന്നു പറഞ്ഞ് പൂവരശി കൂട്ടിക്കൊണ്ടുപോയി. വൈകുന്നേരമായിട്ടും ഇരുവരും തിരിച്ചെത്താതായതോടെ ജയകുമാര്‍ പൂവരശി താമസിക്കുന്ന ഹോസ്റ്റലിലെത്തി. റോഡില്‍ മയങ്ങിവീണ പൂവരശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹോസ്റ്റലിലുള്ളവര്‍ പറഞ്ഞു. ആശുപത്രിയിലെത്തിയ ജയകുമാറിനോട് താന്‍ കുട്ടിയെയും കൂട്ടി ബ്രോഡ്‌വേയിലൂടെ നടക്കുമ്പോള്‍ മയങ്ങിവീണെന്നും കുട്ടിക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും പൂവരശി പറഞ്ഞു. തുടര്‍ന്ന് ഇരുവരും കുട്ടിയെ കാണാനില്ലെന്നു കാണിച്ച്  പൊലീസില്‍ പരാതി നല്‍കി.
ഞായറാഴ്ച നാഗപട്ടണം ബസ്‌സ്റ്റാന്‍ഡിനടുത്ത് അഴുക്കുചാലില്‍ സൂട്ട്‌കേസിലാക്കിയ നിലയില്‍ നാലു വയസ്സുകാരന്റെ ജഡം ലഭിച്ചു. മാതാവ് ആനന്ദലക്ഷ്മി എത്തി ജഡം തിരിച്ചറിഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: എം.എസ്‌സി ബിരുദധാരിണിയായ പൂവരശി നേരത്തേ ചെന്നൈയിലെ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിചെയ്തിരുന്നപ്പോള്‍ മേലധികാരിയായ ജയകുമാറുമായി പ്രണയത്തിലായി. പിന്നീട് ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് പുതിയ സ്ഥാപനത്തില്‍ ചേര്‍ന്ന ജയകുമാര്‍ ചെന്നൈയിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ആനന്ദലക്ഷ്മിയെ വിവാഹം കഴിച്ചു.
ആദ്യ കമ്പനിയിലെ ജോലി നഷ്ടപ്പെട്ട പൂവരശി സ്വദേശമായ ആരണിയിലേക്ക് മടങ്ങി. തുടര്‍ന്ന് ഏതാനും വര്‍ഷം ഇരുവരുമായും ബന്ധമുണ്ടായിരുന്നില്ല. ഏതാനും മാസം മുമ്പ് ഇരുവരും വീണ്ടും സെല്‍ഫോണില്‍ ബന്ധപ്പെട്ടുതുടങ്ങി. വീണ്ടും ചെന്നൈയിലെത്തിയ പൂവരശിക്ക്  ജയകുമാര്‍ തന്റെ സ്ഥാപനത്തില്‍ ജോലി ശരിയാക്കി. പൂവരശിയെ രണ്ടാം വിവാഹം കഴിക്കാമെന്ന് ജയകുമാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍, പൂവരശി വിവാഹത്തിന് തിടുക്കം കൂട്ടിയതോടെ ജയകുമാര്‍ കൈയൊഴിഞ്ഞു.

മക്കളായ ആദിത്യയോടും നിവേദിതയോടുമുള്ള സ്‌നേഹം മൂലമാണ് ജയകുമാര്‍ തന്നെ കൈയൊഴിഞ്ഞതെന്ന് ധരിച്ച പൂവരശി ആദിത്യയെ കൊല്ലാന്‍ തീരുമാനിച്ചു. ശനിയാഴ്ച കുട്ടിയെയും കൊണ്ട് ഹോസ്റ്റല്‍ മുറിയിലെത്തി കഴുത്തില്‍ കയറിട്ടു മുറുക്കി കൊന്നു. തിരിച്ചറിയാതിരിക്കാന്‍ ജഡത്തിന്റെ രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുത്തു. പിന്നീട് തല പ്ലാസ്റ്റിക് കവറുകൊണ്ട് മൂടി. വികൃതമായ ജഡം സൂട്ട്‌കേസിലടച്ച് മുറിയില്‍ സൂക്ഷിച്ചു. ശേഷം ബ്രോഡ്‌വേയിലെത്തിയ പൂവരശി റോഡില്‍ മയങ്ങിവീണതായി അഭിനയിച്ചു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പൂവരശിയും ജയകുമാറിനൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി.

രാത്രി 11 മണിയോടെ ഹോസ്റ്റലില്‍ മടങ്ങിയെത്തിയ പൂവരശി ജഡം അടങ്ങിയ സൂട്ട്‌കേസുമായി അപ്പോള്‍തന്നെ ഓട്ടോറിക്ഷയില്‍ കോയമ്പേട് ബസ്‌സ്റ്റാന്‍ഡിലെത്തി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നാഗപട്ടണത്തെത്തി സൂട്ട്‌കേസ് അഴുക്കുചാലില്‍ ഉപേക്ഷിച്ചു. അന്നു രാത്രിതന്നെ ചെന്നൈയില്‍ മടങ്ങിയെത്തിയ പൂവരശി പിറ്റേന്ന് ജയകുമാറിനൊപ്പം കുട്ടിക്കുവേണ്ടിയുള്ള തെരച്ചിലിലും പങ്കാളിയായി. ഇന്നലെ പൊലീസ് ചോദ്യം ചെയ്യലില്‍ പൂവരശി കൂസലില്ലാതെ കുറ്റസമ്മതം നടത്തി. പൂവരശിയെ നാഗപട്ടണം പൊലീസിന് കൈമാറുമെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.

അക്ബറലി പുതുനഗരം
.

Saturday, July 17, 2010

റെക്കോഡിട്ട് രണ്ടാംവര്‍ഷം ഷെയ്‌ല മരണക്കിടക്കയില്‍



(മാധ്യമം )Sunday, July 18, 2010
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സ്തനങ്ങള്‍ക്കുടമയാവാന്‍ 30 ലേറെ ശസ്ത്രക്രിയകള്‍ നടത്തിയ ബ്രസീലിയന്‍ പരസ്യ മോഡല്‍ മരണത്തോട് മല്ലിടുന്നു. ഇക്കാര്യത്തില്‍ നിലവിലെ റെക്കോഡിന് ഉടമയായ ഷെയ്‌ല ഹെര്‍ഷെയാണ് ബ്രസീല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായത്.
സ്തനങ്ങള്‍ വലുതാക്കാനുള്ള സിലിക്കണ്‍ ശസ്ത്രക്രിയ മുപ്പതാമതും ചെയ്തതിനെ തുടര്‍ന്ന് അണുബാധ ഷെയ്‌ലയുടെ ജീവന് ഭീഷണിയായിട്ടുണ്ട്.
സ്തനങ്ങളിലെ സിലിക്കണ്‍ അംശങ്ങള്‍ ഉടന്‍ നീക്കംചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇരു സ്തനങ്ങളും നീക്കം ചെയ്യേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി
2008 മേയ് മാസമാണ് ഷെയ്‌ല റെക്കോഡ് സൃഷ്ടിച്ചത്. രണ്ടു വര്‍ഷത്തിനകം അവരുടെ ജീവന്‍തന്നെ അപകടത്തിലായി. സ്തനവലുപ്പം കൂട്ടുന്നതിനുള്ള സിലിക്കണ്‍ ചികില്‍സ മാരകരോഗങ്ങള്‍ക്ക് കാരണമാവുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

പ്രഫ. ജോസഫിന് തുറന്ന കത്ത്‌

Friday, July 16, 2010   (മാധ്യമം)



പ്രിയപ്പെട്ട പ്രഫ. ജോസഫ്,
താങ്കള്‍ക്കുണ്ടായ തിക്താനുഭവത്തില്‍ ഞാന്‍ ദുഃഖിക്കുന്നു, ഒപ്പം അതിനെ അപലപിക്കുകയും ചെയ്യുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി താങ്കള്‍ നല്‍കിയ കത്ത് വായിച്ചു. ആരോഗ്യവാനായിരുന്ന നാളുകളില്‍ താങ്കള്‍ പറയുന്നതുകേള്‍ക്കാന്‍ ആരും തയാറായില്ലെന്ന് അതില്‍ പറഞ്ഞിരിക്കുകയാണല്ലോ. കോളജ് മാനേജ്‌മെന്റിന് താങ്കള്‍ നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് ആ കത്തിലുള്ളതെന്നും അറിയുന്നു. 'ഇതാണ് സത്യം. ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ താങ്കള്‍ എഴുതിയ ആ കത്താണ് ഈ കത്തിന് ആധാരം. ബോധപൂര്‍വമല്ലാത്ത ഒരു പദപ്രയോഗമാണ് 'മുഹമ്മദ്' എന്ന താങ്കളുടെ വിശദീകരണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. പ്രഫ. ജോസഫ് ഒരു സാധാരണ പൗരനല്ല. അറിവും വിവേകവും ലോക പരിചയവും യുക്തിബോധവുമെല്ലാമുള്ള കോളജ് പ്രഫസറാണ്. ന്യൂമാന്‍ കോളജ് മാഗസിനില്‍ താങ്കള്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് നബി സ്‌നേഹ പ്രവാചകനാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഇക്കാര്യം മുസ്‌ലിം വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. ഈവിധം പ്രവാചകനെ ആദരിച്ചിരുന്ന താങ്കള്‍, അതേ വിദ്യാര്‍ഥികളുടെ മുന്നിലെത്തിച്ച ചോദ്യപേപ്പറില്‍ ദൈവം 'നായിന്റെ മോനേ' എന്നു വിളിക്കുന്നയാളായി 'മുഹമ്മദി'നെ പ്രതിഷ്ഠിച്ചതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ദൈവവുമായി സംഭാഷണം നടത്തുന്ന കഥാപാത്രമായ ഭ്രാന്തന് മുഹമ്മദ് എന്ന് പേരിടുകയാണുണ്ടായതെന്ന് താങ്കള്‍ പറയുന്നു. ദൈവത്തെ 'പടച്ചോനേ' എന്ന് സംബോധന ചെയ്യുന്നത് ഇസ്‌ലാം മതത്തില്‍പ്പെട്ടവരായതിനാല്‍ ആ മതത്തില്‍പ്പെട്ട ഒരാളുടെ പേരാവട്ടെയെന്നും വിചാരിച്ചതായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇസ്‌ലാം മതക്കാരുടെ 'പടച്ചോനെ' തിരിച്ചറിഞ്ഞ താങ്കള്‍ക്ക് മുഹമ്മദ് ആ മതക്കാരുടെ പ്രവാചകനാണെന്ന  അറിവ് ഉണ്ടായില്ലെന്നത് ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന് 'യേശു' എന്ന് പേരിടാന്‍ പ്രിയപ്പെട്ട പ്രഫസര്‍, താങ്കള്‍ തയാറാകുമോ? ദൈവത്തിന് 'നായിന്റെമോനേ' എന്നു വിളിക്കാനായി തോമസ്, ജോസഫ്, പത്രോസ്, മാത്യൂസ് എന്നീ പേരുകളിലുള്ള കഥാപാത്രത്തെ നല്‍കാന്‍ താങ്കള്‍ തയാറാകുമോ?

ഈശ്വര വിശ്വാസം മനുഷ്യ സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ. വിശ്വാസികളല്ലാത്ത മനുഷ്യരുമുണ്ടല്ലോ. അവരുടെ ഭാവനയില്‍ പോലും ദൈവദാസനെ 'നായിന്റെ മോനേ' എന്ന് സംബോധന ചെയ്യുന്ന ദൈവം ഉണ്ടാവില്ല. ക്രിസ്തുമത വിശ്വാസിയും കോളജ് അധ്യാപകനുമായ പ്രഫസറുടെ ചോദ്യപേപ്പറില്‍ മേല്‍പറഞ്ഞ മ്ലേച്ഛഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം കടന്നുവന്നത് കര്‍ത്താവ് പൊറുക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. പിതാവും പത്രോസും പരിശുദ്ധാത്മാക്കളുമടങ്ങുന്ന ക്രൈസ്തവ സംസ്‌കാരത്തിന് യോജിച്ചതാണോ ആ ചോദ്യപേപ്പര്‍?

ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ തയാറാക്കിയ പ്രവാചക നിന്ദയുള്‍പ്പെടെ മുസ്‌ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നുണ്ടെന്ന കാര്യം അറിയാത്ത ആളല്ലല്ലോ താങ്കള്‍. ഹണ്ടിങ്ടണിന്റെ 'ക്രൈസ്തവ ഇസ്‌ലാമിക സംഘട്ടനം' എന്ന കൃതി പ്രചരിച്ചതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്ന സംഭവമുണ്ടാകുന്നതും ലോക മുസ്‌ലിം ജനതയെ ഭീകരരായി ചിത്രീകരിച്ചതും. സദ്ദാമിനെ ഭീകരനാക്കി ഇറാഖിനെ കൈയടക്കിയതും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ അമേരിക്കന്‍-ഇസ്രായേല്‍ ഭീകരതാണ്ഡവം അരങ്ങേറിയതും അതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ ലൗജിഹാദ്, പ്രവാചക നിന്ദ, മഫ്ത ധരിക്കല്‍ പ്രശ്‌നം എന്നിങ്ങനെ ആ അജണ്ട അരങ്ങേറുന്നത് പ്രഫസര്‍ അറിയാത്ത കാര്യമല്ലല്ലോ. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ലൗ ജിഹാദ് കേസ് വിധിയോടെ എട്ടുനിലയില്‍ പൊട്ടിയ ആ നുണക്കഥ തികഞ്ഞ മുസ്‌ലിം വിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ക്രൈസ്തവ കേന്ദ്രങ്ങള്‍ അതില്‍ വഹിച്ച പങ്ക് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ടല്ലോ. മഫ്ത (തട്ടം) ധരിക്കല്‍ നിരോധിച്ച പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലെ ക്രൈസ്തവസ്ഥാപനങ്ങളും മഫ്ത നിരോധിച്ചത്. ഇംഗ്ലണ്ടില്‍ പട്ടാളക്കാരെ വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നത് മുസ്‌ലിം പള്ളി മിനാരങ്ങളുടെ രൂപം ഉണ്ടാക്കി അതിലേക്ക് വെടിവെപ്പിച്ചാണെന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഖുര്‍ആന്‍ കോപ്പികളെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്ന 'നായിന്റെ മക്കളേയും' നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ നടന്ന നിരവധി സ്‌ഫോടനങ്ങള്‍ മുസ്‌ലിം സംഘടനകളുടെ തലയില്‍ കെട്ടിവെച്ചിരുന്നല്ലോ. അവയെല്ലാം ഹിന്ദുസംഘടനകളുടെ പ്രവൃത്തിയായിരുന്നു എന്ന് ഇപ്പോള്‍ സി.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കയാണ്. മുസ്‌ലിം ഭീകരത, തീവ്രവാദം തുടങ്ങിയ പ്രചാരണം നിലനിര്‍ത്താനുള്ള നീചപ്രവൃത്തികളാണവയെന്ന് തിരിച്ചറിയാന്‍ വിഷമമില്ല. പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ സംഘടന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇറക്കിയ പുസ്തകം വിവാദമാകുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തുവല്ലോ. ആ പുസ്തകത്തില്‍ കാണുന്ന വിലാസങ്ങള്‍ അത് ആഗോള അജണ്ടയുടെ ഭാഗമാണെന്ന് തെളിയിക്കുന്നു. ഒരു വിലാസമിങ്ങനെ: 89/22/216 st. Queen's villa, Ny-(ന്യൂയോര്‍ക്ക്) 11427, U.S.A. പുസ്തകത്തിലെ മറ്റൊരു വിലാസമിതാണ്: Abundant life publication P.B 47, Ankamali, Kerala 683572.
ഇതിന്റെയെല്ലാം നടുവിലാണല്ലോ, താങ്കളും ഞാനും ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്കളുടെ കുമ്പസാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് ഞാന്‍ പറഞ്ഞത്.
ഇത്രയുമെഴുതിയത് താങ്കള്‍ക്കുനേരെ നടന്ന കിരാത ആക്രമണത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ അല്ല. ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാട്ടാന്‍ മാത്രം. സാധാരണ ജീവിതം നയിക്കാനുള്ള ആരോഗ്യവും ശേഷിയും വളരെ വേഗം താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഡോ. എം.എസ്. ജയപ്രകാശ്
ഗുല്‍വിഹാര്‍, കൊല്ലം
.